2008, ഡിസംബർ 4, വ്യാഴാഴ്‌ച

നമ്മളൊന്നെന്നു പാടണം

കവിത

നമ്മളൊന്നെന്നു പാടണം

മെഹമൂദ്

ചോര മണക്കുമീ വഴ്യിലീ സന്ധ്യയില്‍
നിന്നെയും കാത്തു ഞാനൊറ്റക്കിരിക്കവേ
ഓര്‍ക്കയാണോമനേ നമ്മള്‍ പരസ്പരം
പോരാടി നേടിയൊരനുരാഗ രാത്രികള്‍

ചാഞ്ഞൊരാ ചെമ്പകക്കൊമ്പില്‍ കുറുകുന്ന
കാക്കക്കറുപ്പാര്‍ന്ന സന്ധ്യകളെത്രയോ
പുളീമരച്ചോട്ടിലെക്കരിയിലപോലിരുള്‍
കുമിയുന്ന രത്രിതന്നന്ത്യ യാമങ്ങളില്‍

യക്ഷിപ്പറമ്പിലെയജ്നാത ഗാനവും
മലകളില്‍ കുളിരിന്റെ മഞ്ഞു മേഘങ്ങളും
കെവലാനന്ദത്തിലെങ്ങോമുഴങ്ങുമുടുക്കിന്റെ നാദവും കുഞ്ഞിന്‍ കരച്ചിലും

ആകശ പുഷ്പം പറിക്കുവാന്‍ ചെന്നൊരാ പാവമിക്കാറസിന്‍ ചിറകറ്റ മോഹവും
മേച്ചില്‍പ്പുറങ്ങളില്‍ മണ്ണു തിന്നലയുന്ന
പൈക്കള്‍തന്‍ ദാഹവും,വിശപ്പിന്റെയഗ്നിയും

രാവിന്റെയേകാന്ത യാമങ്ങളില്‍ വന്നു
വാതിലില്‍ മുട്ടുന്നൊരപരിചിത ഗന്ധവും

തീച്ചെണ്ടകള്‍ പൊട്ടുമേതോ കൊടുങ്കാട്ടി
ലവസാനമില്ലത്തയാഭിചാരങ്ങളും

ചേതനയറ്റൊരാ മ്റ്ത്യു ഗേഹങ്ങളും

ഭക്ഷിച്ചു തീരാത്ത മാംസ പിണ്ഡങ്ങളും
തുള്ളിപ്പനിച്ചു വിറക്കും പകലിന്റെ
പച്ച മാംസം വെന്തു കരിയുന്ന ഗന്ധവും

എങ്ങായിരുന്നു നീ! എന്തായിരുന്നു നീ ?
പ്രണയിനീ നിന്നെത്തിരഞ്ഞു ഞാനെവിടെയും
കാറ്റില്‍,കരയിലെക്കാട്ടില്‍, കടലിലും
കണ്ണിലെ ക്രിഷ്ണ മണിയിലും,പൂവിലും

പുഴു തിന്നൊരിലയിലും,പൂക്കാത്ത മാവിലും
കായ്‌ക്കാത്ത മച്ചിയാം പ്ളാവിതിന്‍ ചോട്ടിലും
തലപോയ കേര വ്റ്ക്ഷത്തിന്റെ മണ്ടയില്‍
ചേക്കെറുമേതോ പക്ഷി തന്‍ കൂട്ടിലും

എവിടെയുമില്ല നീ,തീ നാളമായ്‌ നിന്നു കത്തുവാനല്ലയോ
വന്നിതു ഭൂമിയില്‍
കാത്തിരിപ്പാണു ഞാന്‍ പിന്നെയും,പിന്നെയും
ചോര മണക്കുമിപ്പാതയിലേകനായ്

ചത്തുപോയ് തീരത്തു നാമന്നു നട്ടൊരാ
ബൊധി വ്റ്ക്ഷത്തിന്റെ
തായ് വേരുമറ്റുപോയ്.

തഥാഗതന്‍ വന്നില്ല,സാന്ത്വനം തന്നില്ല
ആനന്ദനെവിടെയോ പോയ് മറഞ്ഞു

കരയുന്ന ബുധ്ധനെക്കണ്ടില്ല,കടലിന്റെയാഴങ്ങളില്‍നിന്നുമാരോവിളിക്കയായ്

നീരാളിയാവാം,നീരാട്ടിനെത്തിയ കടലമ്മയാവാം,കാത്തിരിപ്പണു ഞാന്‍.

കളിമണ്ണുകൊണ്ടു നാം പണിതൊരാ കൂരയില്‍
മുറ്റത്തു തത്തിക്കളിക്കുന്നു കോഴികള്‍,
കനല്‍ക്കണ്ണുമായ്‌ ചാരേയിരിക്കുന്നു മാര്‍ജ്ജാര
ജന്മമൊരു മ്റ്ത്യുവിന്നോര്‍മ്മയായ് കാലവും

എവിടെയോ രാവിന്നുടുപ്പിട്ടു വേതാള
രൂപമൊന്നെത്തുന്നു ന്ര്ത്തച്ചുവടുമായ്
മരിച്ചുപോയ് കാലമീച്ചുടലയില്‍,ഗൌതമ
ബുധ്ധനിത്തെന്നു,കത്തും വിശപ്പുമായ്

പ്രിയ സഖീയോര്‍ക്കുക,രാവേറെയായ്
ചോര മണമുള്ള പാതയില്‍ കാത്തിരിപ്പാണു ഞാന്‍
പോയ നൂറ്റാണ്ടിന്റെ ശവ മന്ചമേറിനീ
വന്നെത്തുമെന്നു നിനച്ചിരിപ്പാണു ഞാന്‍

വിലാപ കാവ്യങ്ങളില്‍,വിരഹ ദുഃഖങ്ങളില്‍
യോധ്ധാക്കള്‍ പാടുന്ന സമര ഗീതങ്ങളില്‍
പടയില്‍ തോറ്റവര്‍ പാടുന്ന പാട്ടിതില്‍
നിലവിളികളുയരും കുരുക്ഷേത്ര ഭൂമിയില്‍

അജ്നാതരായിരം വന്നടിഞ്ഞെത്തി
യൊടുങ്ങുന്നൊരീ നഗര ചത്വരങ്ങള്‍ തന്നി
ലെവിടെയോ കരാഗ്ര്ഹങ്ങളിലേകാന്തമാമിരുട്ടറകളില്‍
സ്വപ്നങ്ങളെല്ലാം കരിയുമിടങ്ങളില്‍

നഷ്ട ജന്മങ്ങളെ ഗര്‍ഭം ധരിക്കുന്നൊരമ്മമാര്‍തന്നുദര ഗേഹങ്ങളില്‍
ചത്ത കുന്നിക്കുരുവൊന്നിനെത്തേടി
യലയുമീ ബാല്യ കൌമാരങ്ങള്‍ തന്നോര്‍മ്മയില്‍

നീയെന്നു വരുമെന്നോര്‍ത്തിരിപ്പാണു ഞാന്‍
എല്ലാ കഥകളും ചൊല്ലിയാടിക്കുവാന്‍
കളിവിളക്കണയുവാന്‍ നേരമായ്‌
തിരശ്ശീല വീഴുന്നതിന്‍ മുന്പണയുക തോഴി നീ

കാഞ്ഞിര മരമൊന്നു നട്ടു ഞാനിന്നെന്റെ
കൂരതന്‍ മുന്നിലായ്,പൂക്കട്ടെ,കായ്കട്ടെ
കയ്പുനീരേറെക്കുടിച്ചവരല്ലയോ
നാമിനി കാഞ്ഞിരക്കായകള്‍ തിന്നണം

കാലാന്തരേ കൈയ്പു ശമിക്കാതിരിക്കണം
ശിക്ഷയായ് നാമിന്നതേറ്റെടുത്തീടണം
ഈ തീര ദേശത്തു കോരകപ്പുല്ലുകള്‍
പെറ്റു പെരുകി നാം വെട്ടി മരിക്കണം

പ്രളയത്തില്‍ ദ്വാരക മുങ്ങണം,പിന്നെ
മഹാ മായ തന്നുദരത്തില്‍ കലികാല ബുധ്ധന്‍ പിറക്കുമാ നാള്‍ വരെ കാത്തിരുന്നീടണം
കനിവാര്‍ന്ന കാലത്തിനു കാതോര്‍ത്തിരിക്കണം

പൂക്കാത്ത കാലം കടന്നു പോയീടണം
കായ് കനികള്‍ കായ്ക്കാത്ത കാലവും മാറണം
അന്നു നാം വീണ്ടും പ്രണയിക്കുവാനായ് പിറക്കണം,
വീണ്ടുമീ തീരമണയണം

ഒരു മണ്‍ കുടിലു നാം പണിയണം
കോഴികള്‍ കൂകിപ്പുലരും പ്രഭാതങ്ങള്‍
പൂക്കളായ് പൊട്ടിയുണരണം
അന്തക വിത്തുകള്‍ കത്തിച്ചു കളയണം

പാട വരമ്പത്തു പൂക്കാലമെത്തണം
ദൈവവും ,മര്‍ത്ത്യനുമൊന്നിച്ചുപാടണം
ഞാറ്റടിപ്പാട്ടുകള്‍ വീണ്ടും മുഴങ്ങണം
ഞാറ്റു വേലക്കെന്റെയോമനേയെത്തണം

പ്ളാസ്റ്റിക് മോന്തകള്‍ തല്ലിയുടക്കണം
കാക്കക്കൂടുകളില്‍ കല്ലെറിഞ്ഞീടുന്ന
കുട്ടികള്‍ പിന്നെയുമൊന്നയ് പാടണം
....അയ്യപ്പന്റമ്മാ നെയ്യപ്പം ചുട്ടേ
....കാക്ക കൊത്തി കടലിലിട്ടേ...

കൊരന്റെ കുമ്പിളില്‍ കഞ്ഞിയെത്തീടണം
ഒന്നിച്ചുലക്കമേലൊന്നയ് കിടക്കണം
ഓമനേ നമ്മളൊന്നെന്നു പാടണം
ഒന്നയ് നിന്നൊരു വന്മതിലാവണം

-----------------------

അഭിപ്രായങ്ങളൊന്നുമില്ല: